Life ആത്മീയം വാർത്തകൾ

തടവറയെ ‘അള്‍ത്താര’യാക്കിയ രക്തസാക്ഷികളായ വൈദികര്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്.

പ്രേഗ് / ചെക്ക് റിപ്പബ്ലിക്ക്: കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ക്രൂരതകള്‍ക്ക് ഇരയായി രക്തസാക്ഷിത്വം വരിച്ച ചെക്കോസ്ലോവാക്യയില്‍ നിന്നുള്ള രണ്ട് കത്തോലിക്കാ വൈദികര്‍ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്. മുന്‍ ചെക്കോസ്ലോവാക്യയില്‍ (ഇന്നത്തെ ചെക്ക് റിപ്പബ്ലിക്) കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന്റെ ഇരകളായി വധിക്കപ്പെട്ട ഫാ. ജാന്‍ ബുല, ഫാ. വാക്ലാവ് ഡ്രബോല എന്നിവരെ ജൂണ്‍ 6-ന് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കും.ചെക്ക് റിപ്പബ്ലിക്കിന്റെ ചരിത്രത്തില്‍ ആദ്യമായാണ് കമ്മ്യൂണിസ്റ്റ് പീഡനങ്ങള്‍ക്കിരയായി രക്തസാക്ഷിത്വം വരിച്ചവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നത്. കമ്മ്യൂണിസ്റ്റ് ഭീഷണിയെ തുടര്‍ന്ന് കുടുംബത്തോടൊപ്പം ചെറുപ്പത്തില്‍ രാജ്യം വിടേണ്ടിവന്ന വത്തിക്കാന്‍ കര്‍ദിനാള്‍ മൈക്കിള്‍ ചെര്‍ണി ഈ ചരിത്രപരമായ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാന്‍ ഡിക്കാസ്ട്രി തലവനാണ് കര്‍ദിനാള്‍ മൈക്കിള്‍ ചെര്‍ണി. കോടതിമുറിയെ പ്രസംഗപീഠവും തടവറയെ അള്‍ത്താരയുമാക്കി മാറ്റിയവരാണ് രക്തസാക്ഷികളായ ഈ വൈദികരെന്ന് കര്‍ദിനാള്‍ മൈക്കിള്‍ ചെര്‍ണി പറഞ്ഞു.1948-ല്‍ ചെക്കോസ്ലോവാക്യയില്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരം പിടിച്ചെടുത്തതോടെയാണ് കത്തോലിക്കാ സഭയ്ക്കും വൈദികര്‍ക്കും നേരെ അടിച്ചമര്‍ത്തലുകള്‍ ആരംഭിച്ചത്. ഭീഷണികള്‍ക്ക് നടുവിലും ഫാ. ജാന്‍ ബുലയും ഫാ. വാക്ലാവ് ഡ്രബോലയും ധീരമായി ക്രിസ്തുവിന് സാക്ഷ്യംവഹിച്ചു. മൂന്ന് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ വെടിയേറ്റു മരിച്ച കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഈ വൈദികരെ രഹസ്യപ്പോലീസ് കള്ളക്കേസില്‍ കുടുക്കിയത്.ഫാ. വാക്ലാവ് ഡ്രബോല(1912-1951) 1951 ഓഗസ്റ്റ് 3-ന് വധിക്കപ്പെട്ടു. 1952 മേയ് 20-ന്, തന്റെ 32-ാം വയസിലാണ് ഫാ. ജാന്‍ ബുല(1920 -1952) രക്തസാക്ഷിത്വം വരിച്ചത്. ബ്രണോ രൂപതയുടെ 250-ാം വാര്‍ഷികത്തിന് തൊട്ടുമുമ്പ് നടക്കുന്ന വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ശുശ്രൂഷകളില്‍ പതിനായിരക്കണക്കിന് വിശ്വാസികള്‍ പങ്കുചേരും. രക്തസാക്ഷികളുടെ ഓര്‍മ്മ പുതുക്കാന്‍ ഒന്‍പത് ദിവസത്തെ പ്രത്യേക നൊവേന പ്രാര്‍ത്ഥനകളും രൂപതയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ക്രിസ്തുവിനോടുള്ള വിശ്വസ്തതയെപ്രതി ശാന്തതയോടെ രക്തസാക്ഷിത്വം വരിച്ച ഈ വൈദികരുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം, സ്വര്‍ഗം നല്‍കുന്ന പ്രത്യാശയുടെ അടയാളമായാണ് ചെക്ക് വിശ്വാസികള്‍ കാണുന്നത്.

Related Posts